ചരിത്രം
ചരിത്രം
കേരളത്തില്‍ ചരിത്ര പ്രാധാന്യമുള്ള പ്രദേശമാണ് കോട്ടയം .പുരളിമലയില്‍ കോട്ട കെട്ടിയ ഹരിചന്ദ്രരാജാവാണ് കോട്ടയം രാജവംശത്തിന്‍റെ സ്ഥാപകനെന്ന് കോട്ടയം രാജവംശം ചരിത്രം ചൂണ്ടികാട്ടുന്നു. തലശ്ശേരി മുതല്‍ കുടക് വരെ വ്യാപിക്കുന്നതും കോലത്ത് നാടിന് തെക്ക് കിഴക്കും സ്ഥിതി ചെയ്യുന്നതും ആയിരുന്നു ഈ രാജ വംശത്തിന്‍റെ അധികാര പരിധിയിലിരുന്ന ഭൂവിഭാഗങ്ങള്‍ എന്ന് കണക്കാക്കപ്പെടുന്നു. പിന്നീട് പതിനെട്ടാം നൂറ്റാണ്ടിന്‍റെ ആരംഭഘട്ടത്തിൽ വയനാട് ഇരിവനാട്, കുറുമ്പ്രനാട്, താമരശ്ശേരി തുടങ്ങിയ പ്രദേശങ്ങള്‍ അധീനതയിലായി. ഒരു കാലത്ത് പുറനാട്, പുറകിഴനാട് എന്നീ പേരുകളില്‍ കോട്ടയം അറിയപ്പെട്ടിരുന്നു. മധ്യകാല സാഹിത്യ കൃതികളായ ഉണ്ണിയച്ചി സാഹിത്യ ചരിത്രത്തില്‍ കോകില സന്ദേശത്തിലും കോട്ടയം രാജവിന് പുറയ്കീഴാര്‍ത്തങ്ങൾ, പുരളിക്ഷുമാബത്ത് എന്നിങ്ങനെ യഥാക്രമം വിശേഷിപ്പിച്ചിരുന്നതായി കാണാം. മുഴക്കുന്നില്‍ രാജധാനിസ്ഥാപിച്ച് കോട്ടയം രാജവംശം അതിന്‍റെ ആസ്ഥാനം ആദ്യം ചാവശ്ശേരിയിലേക്കും പിന്നീട് കോട്ടയത്തേക്കും മാറ്റുകയാണുണ്ടായത്. രാജവംശത്തിന്‍റെതായ 3 കോവിലകങ്ങള്‍ ഇന്നുണ്ട്. തെക്കും കിഴക്കും കോവിലകങ്ങള്‍ കോട്ടയത്തും പടിഞ്ഞാറെ കോവിലകം പഴശ്ശിയിലുമാണ്. രാജവംശത്തിന്‍റെ വകയായുള്ള ശ്രീ തൃക്കൈക്കുന്ന് മഹാദേവക്ഷേത്രം കേരളത്തിലെ വലിപ്പമേറിയ ക്ഷേത്രങ്ങളിലൊന്നും പ്രസിദ്ധിയാര്‍ജ്ജിച്ചതുമാണ്. ഈ ക്ഷേത്രത്തെകുറിച്ച് നിരവധി ഐതിഹ്യങ്ങളുണ്ട്. കൂടാതെ ദാരുശില്‍പങ്ങളുടെ അപൂര്‍വ്വശേഖരം കൊണ്ട് സമ്പന്നമായ ക്ഷേത്രത്തിൽ കഥകളി കെട്ടിയാടിയിരുന്നു. ക്ഷേത്രത്തിനു തൊട്ടുമുമ്പിലായി 14 ഏക്കറോളം വിസ്തൃതിയുള്ള കോട്ടയം ചിറ ഒരു വരദാനമാണ്. തൊട്ടടുത്ത മുനിസിപ്പല്‍ പ്രദേശങ്ങള്‍ക്കുകൂടി കുടിവെള്ളത്തിന്‍റെ കാര്യത്തിൽ ഒരു അക്ഷയപാത്രമായേക്കാവുന്ന ഈ ജലസംഭരണി ഇന്ന് ഒരു രാജവംശത്തിന്‍റെ നില നില്‍ക്കുന്ന സത്യങ്ങളിൽ ഒന്നാണ്.
വ്യാപാരത്തിന്‍റെ പേര്പറഞ്ഞു ഭാരതത്തില്‍ കടന്നുവന്ന ഈസ്റ്റ് ഇന്ത്യ കമ്പിനി രാജ്യത്തിന്‍റെ ഭരണം കൈവശപ്പെടുത്തിയപ്പോള്‍ ബ്രട്ടീഷ്കാര്‍ക്കെതിരെ ഉയര്‍ന്നുവന്ന ദേശീയ സ്വതന്ത്ര്യ സമരങ്ങള്‍ ആരംഭിക്കുന്നതിനു മുമ്പെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിരവധി പ്രാദേശിക പോരാട്ടങ്ങള്‍ നടന്നിരുന്നുവല്ലോ. അത്തരം പോരാട്ടങ്ങളിൽ അവിസ്മരണീയവും ഐതിഹാസികവുമായ ചരിത്രമാണ് കോട്ടയം രാജാവായിരുന്ന കേരള വർമ്മ പഴശിരാജ എന്ന വീര പഴശി രാജയുടേത്.
നാന ജാതി മതസ്ഥരുടെയും പ്രീതി പിടച്ചുപറ്റിയിരുന്ന പഴശ്ശി രാജാവ് ബ്രട്ടീഷ് ആധിപത്യത്തിനെതിരെ വയനാട്ടിലെ കുറിച്യരുടെയും കുറുമ്പരുടെയും സഹായത്തോടെ ദീര്‍ഘകാലം പോരാടിയിരുന്നു. എന്നാല്‍ അദ്ദേഹത്തെ കീഴടക്കാന്‍ നെപ്പോളിയനെ വാട്ടര്‍ലൂ യുദ്ധത്തില്‍ പരാജയപ്പടുത്തിയ ഡ്യൂക്ക് ഓഫ് വെല്ലിങ്ങ്ടണ്‍ ആയി മാറിയ കേണല്‍ ആര്‍തര്‍ വെല്ലസ്ലിക്ക് കഠിന പരിശ്രമം നടത്തേണ്ടി വന്നു. ആ സമര കാലഘട്ടത്തേകുറിച്ച് മഹാകവി പി.കുഞ്ഞിരാമന്‍ നായര്‍ പാടിയത് ഇങ്ങനെയാണ്.
കെട്ടേണ്ട പാഴ് വേല വെല്ലസ്ലി കോട്ടയം
കാട്ടിലെ പൊന്‍പുള്ളി മാനിനെ പിടിക്കാന്‍
ഈ വരികള്‍ നമുക്ക് വിസ്മരിക്കാന്‍ ആവില്ല. വാളും പരിചയും കൊണ്ട് വീരേതിഹാസം രചിച്ച ഒട്ടേറേ പ്രദേശങ്ങള്‍ പഴയ കോട്ടയം താലൂക്കില്‍ നിരവധിയാണ്. വാശിയേറിയ പോരാട്ടങ്ങള്‍ക്ക് രംഗവേദിയായ څപോര്‍ക്കളംچ ഇന്നത്തെ څപുറക്കളംچ എന്ന സ്ഥലമായെന്നാണ് ഐതിഹ്യം.
ഈസ്റ്റ് ഇന്ത്യാകമ്പനി ദക്ഷിണേന്ത്യയില്‍ ടിപ്പുവിനെതിരെ യുദ്ധം ആരംഭിച്ചപ്പോള്‍ മലബാറില്‍ പഴശ്ശിരാജാവ് കോട്ടയത്തുള്ള ടിപ്പുവിന്‍റെ സൈന്യങ്ങളെ പുറത്താക്കുന്നതില്‍ വഹിച്ച പങ്ക് സുപ്രധാനമായിരുന്നു എന്ന് കേണല്‍ ഡൗ രേഖപ്പെടുത്തിയിട്ടുണ്ട്.
ബ്രീട്ടീഷുകാരുടെ തെറ്റായ നികുതി നയമായിരുന്നു പഴശ്ശിരാജാവ് ബ്രിട്ടീഷുകാര്‍ക്കെതിരായുള്ള പ്രക്ഷോഭത്തിന് പ്രധാന കാരണമായത്. അഴിമതിക്കാരായ ബ്രീട്ടീഷ് ഉദ്യോഗസ്ഥർ കോട്ടയത്തെ നികുതി പിരിക്കാന്‍ ചുമതല പ്പെടുത്തിയത് കുറുമ്പ്രനാട് രാജാവിനെയായിരുന്നു. ഇത് ജനങ്ങളില്‍ വിദ്വേഷത്തിന് വഴി തെളിച്ചു ടിപ്പുവിന്‍റെ പിന്‍വാങ്ങലിന് ശേഷം ഇംഗ്ലീഷുകാര്‍ പഴശ്ശിരാജയെ അവഗണിക്കുകയും ചെയ്തു.
കോട്ടയത്തിന്‍റെ ചരിത്രത്തിൽ മറ്റൊരു അവിസ്മരണീയമായ അദ്ധ്യായമാണ് കോട്ടയം തമ്പുരാന്‍റേത്. കേരളത്തിന്‍റെ ക്ലാസിക്ക് കലാരൂപമായ കഥകളിയുടെ ഉപജ്ഞാതാവ് കൊട്ടാരക്കര തമ്പുരാനാണെങ്കിലും കഥകളിയെ അര്‍ത്ഥ സമ്പുഷ്ടമായ സാഹിത്യ രൂപമാക്കി മാറ്റിയത് കോട്ടയം തമ്പുരാനാണ്. മഹാഭാരതം വനപര്‍വ്വത്തെ ആധാരമാക്കി തമ്പുരാന്‍ നിര്‍മ്മിച്ച കിര്‍മീരവധം, ബകവധം, കല്ല്യാണസൗഗന്ധികം, നിവാദകവചകാലകേയവധം എന്നീ നാല് ആട്ടകഥയുടെ പ്രചാരണത്തോടെയാണ് രാമനാട്ടമായി തുടങ്ങിയ കലാരൂപം ഇന്നത്തെ കഥകളിയായി മാറുന്നത്. ഇരയിമ്മന്‍തമ്പിയും, ഉണ്ണായിവാര്യരും രംഗത്തെത്തുന്നതുവരെ ലക്ഷണമൊത്ത ആട്ടകഥകള്‍ കോട്ടയം തമ്പുരാന്‍റേതു മാത്രമായിരുന്നു. ഇദ്ദേഹം രചിച്ച മാതംഗാനമബ്ജവാസരമണീം എന്നു തുടങ്ങുന്ന വിഖ്യാതമായ മംഗളശ്ലോകം കേരളത്തിലെ കളിയരങ്ങുകളില്‍ നിരന്തരം ആലപിക്കപ്പെടുന്നു. കൊട്ടാരത്തച്ഛന്‍റെ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലും കോട്ടയത്ത് തമ്പുരാന്‍റെ കഥ പറയുന്നുണ്ട്. ചുരുക്കത്തില്‍ കേരളത്തിന്‍റെ രാഷ്ട്രീയ സാംസ്കാരിക ചരിത്രത്തിലെ തിളങ്ങുന്ന ചില കണ്ണികള്‍ കോട്ടയത്തിന്‍റെ സംഭാവനയാണെന്നത് കോട്ടയം നിവാസികള്‍ക്ക് എന്നും അഭിമാനിക്കാം.
സ്വാതന്ത്ര്യസമരത്തിൽ കോട്ടയം പഞ്ചായത്ത് സുപ്രധാനമായ പങ്ക് വഹിച്ചിട്ടുണ്ട്. 1928 ഓടുകൂടി കോണ്‍ഗ്രസ്സിന്‍റെ പ്രവര്‍ത്തനം സജീവമായി. പൊതുവെ സാമ്പത്തികശേഷിയുള്ളവരാണ് കോണ്‍ഗ്രസ്സിന്‍റെ പ്രവര്‍ത്തനങ്ങളിൽ ഏറെ ആകൃഷ്ടരായത്.
മൂലാന്‍കുഞ്ഞികണ്ണന്‍, പി.എന്‍.നാരായണന്‍നായര്‍, പുത്തലത്ത് കൃഷ്ണന്‍, കണ്ണന്‍മാസ്റ്റര്‍, മാറോളി രാമുണ്ണി, നെല്ലിക്ക കൃഷ്ണന്‍, പി വി പത്മനാഭന്‍നായര്‍, പി വി മാധവന്‍നായര്‍, ടി കെ കുഞ്ഞിരാമന്‍മാസ്റ്റര്‍, പയ്യമ്പള്ളി കുഞ്ഞിരാമന്‍മാസ്റ്റര്‍, സി എം രാഘവന്‍, എന്‍ കേളുമാസ്റ്റര്‍, നീലഞ്ചേരി നാരായണന്‍നായര്‍, കെ പി മുകുന്ദന്‍ മാസ്റ്റര്‍, എന്നിവര്‍ കോണ്‍ഗ്രസ്സിന്‍റെ ആദ്യകാല പ്രവര്‍ത്തകരായിരുന്നു.
ദേശീയപ്രസ്ഥാനത്തിന്‍റെ പ്രവര്‍ത്തനക്കാര്‍ക്ക് ആവേശം പകരാന്‍ ഇ എം എസ്, എ.കെ.ജി, കോഴിപ്പുറത്ത് മാധവ മേനോന്‍, എ വി കുട്ടിമാളുഅമ്മ എന്നിവര്‍ ഇവിടെ എത്തുകയും ഉപദേശ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയുമുണ്ടായി.
സ്വാതന്ത്ര്യസമര പോരാട്ടത്തിന്‍റെ ആവശ്യകത ബോധ്യപ്പെടുത്തി ജനങ്ങളെ ആവേശഭരിതമാക്കുന്നതിന് എരുവട്ടി യു പി സ്കൂളില്‍ വെച്ച് വിദ്യാര്‍ത്ഥികളോടും അധ്യാപകരോടുമായി എ കെ ജി ചെയ്ത പ്രസംഗം പഴയതലമുറ ആവേശത്തോടേ ഇന്നും ഓര്‍ക്കുന്നു. സ്വദേശിപ്രസ്ഥാനം സ്വാതന്ത്ര്യസമരത്തില്‍ ഒരു പ്രധാന സാമ്രാജ്യ വിരോധ സമരരൂപമായിരുന്നു. ചര്‍ക്കയും ഖാദിയും ഇതിന്‍റെ ഭാഗമായി പ്രചരിക്കപ്പെട്ടു.
എരുവട്ടി കോലാക്കാവിന്‍റെ സമീപത്ത് പുതിയവീട്ടില്‍ നൂല്‍നൂല്‍പ്പ് കേന്ദ്രത്തിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് ശ്രീ കോഴിപ്പുറത്ത് മാധവമേനോനും, എ വി കുട്ടിമാളു അമ്മയും പ്രസംഗിക്കുകയുണ്ടായി.
തുടര്‍ന്ന് കര്‍ഷകപ്രസ്ഥാനത്തിന്‍റെ ആവിര്‍ഭാവത്തോടെ സോഷ്യലിസ്റ്റ് ആശയങ്ങളുടെ പ്രചാരവും കോണ്‍ഗ്രസ്സ് സോഷ്യലിസ്റ്റ് പാര്‍ട്ടിയിലേക്കു ആകര്‍ഷിച്ചു. കോണ്‍ഗ്രസ്സിന്‍റെ ആദ്യകാലപ്രവര്‍ത്തകരില്‍ കണ്ണന്‍മാസ്റ്റര്‍, നെല്ലിക്കകണ്ണന്‍, നീലഞ്ചേരി നാരായണന്‍നായര്‍, പി വി മാധവന്‍ നായര്‍, ടി.കെ.കുഞ്ഞിരാമന്‍മാസ്റ്റര്‍, എന്‍.കേളു മാസ്റ്റര്‍ എന്നിവര്‍ പിന്നീട് കമ്യൂണിസ്റ്റ് പാര്‍്ട്ടി പ്രവര്‍ത്തകരായിമാറി. സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന് പഞ്ചായത്തിലെ പൂക്കോട്, കോട്ടയം പൊയില്‍ പ്രദേശങ്ങളില്‍ നല്ല വേരോട്ടമുണ്ടായിരുന്നു.
ദേശീയ പ്രസ്ഥാനത്തിന്‍റെ പ്രവര്‍ത്തനങ്ങളില്‍ പഴയ കോട്ടയം താലുക്കിന്‍റെ വാണിജ്യ സിരാകേന്ദ്രമായിരുന്നു കോട്ടയം. കോട്ടയം അങ്ങാടിയില്‍ മുന്‍പന്തിയിലുണ്ടായിരുന്നത് പ്രമുഖ മുസ്ലീം കുടുംബങ്ങളിലെ പ്രധാനികളായിരുന്നു. പുത്തന്‍ പുര രണ്ട് പുരയിലെ കുഞ്ഞുട്ട്യാലി സ്വതന്ത്ര സമരത്തിന്‍റെ ഭാഗമായുള്ള കള്ളു ഷാപ് സമരത്തില്‍ പങ്കെടുത്തവരില്‍ ഒരാളായിരുന്നു. ഉറുദുഭാഷ പണ്ഡിതനായ അബ്ദുള്‍ മൗലവി, കെ.ഇ.എന്‍.കുട്ട്യത്ത തുടങ്ങിയവര്‍ പഴയ കാല കോണ്‍ഗ്രസ് പ്രവര്‍ത്തക രായിരുന്നു. ബ്രട്ടീഷ് ഭരണ കാലത്ത് 1935കളിലെ തെരഞ്ഞെടുപ്പില്‍ ഇന്നത്തെ വയനാട് ഉള്‍പ്പെടെയുള്ള തലശ്ശേരി മണ്ഡലത്തില്‍ നടന്ന വാശിയേറിയ മത്സരത്തില്‍ ഉപ്പ വഴിയും ഭാര്യ വീട് വഴിയും കോട്ടയത്തുകാരനായ ഇന്നത്തെ ഏഷ്യയിലെ തന്നെ പ്രമുഖ പ്ലൈവുഡ് വ്യവസായിയായ എ.കെ.കാദര്‍കുട്ടി ബന്ധുവായ പോക്കര്‍ വക്കീലിനെ പരാജയപ്പെടുത്തിയത് ഈ പ്രദേശത്തുകാര്‍ ഇന്നും സ്മരിക്കുന്നു.
കോട്ടാല്‍ ഉപ്പി സാഹിബായിരുന്നു കോട്ടയത്തിന്‍റെ ഉന്നതനായ വ്യക്തി. 1905 ല്‍ രൂപീകൃതമായ മുസ്ലീം ലിഗ് അങ്ങാടിയില്‍ സജീവമായിരുന്നു. ഉപ്പിസാഹിബിന്‍റെ കാലത്താണ് മുസ്ലീം ലീഗിന്‍റെ പ്രവര്‍ത്തനം ഇവിടെ ശക്തിപ്പെട്ടത്. ഏറനാട്ടില്‍ നിന്നും മത്സരിച്ച് ജയിച്ച് മദ്രാസ് അസംബ്ലിയില്‍ ഇദ്ദേഹം വളരെക്കാലം അംഗമായിരുന്നു. ഒരു കാലത്ത് മദിരാശിയില്‍ മുഖ്യമന്ത്രിയായിരുന്ന രാജാജി മന്ത്രിസഭയെ താങ്ങി നിര്‍ത്തിയത് ഉപ്പി സാഹിബടക്കമുള്ള അഞ്ച് മുസ്ലീം ലീഗ് എം.എല്‍.സി.മാരായിരുന്നു. അക്കാലത്ത് ജന്മിയായ അദ്ദേഹം മദിരാശി അസംബ്ലിയില്‍ കുടിയാന്‍ ബില്‍ അവതരിപ്പിച്ചു എന്നത് വളരെയധികം ശ്രദ്ധേയമാണ്.
കോട്ടയം ഗ്രാമപഞ്ചായത്തിന്‍റെ പ്രതാപശാലികളായ പഴയ വില്ലേജ് അധികാരികള്‍ കോട്ടയം അങ്ങാടി നിവാസികളാണ്. 1871-78 കാലഘട്ടത്തില്‍ കോട്ടയം അങ്ങാടി യിലായിരുന്നു പോലീസ് സ്റ്റേഷന്‍ പ്രവര്‍ത്തിച്ചിരുന്നത്. പി.എം.ആര്‍.മമ്മു, പഴയ രണ്ടുപുരയില്‍ മൊയ്തു എന്നിവരാണ് പഴയകാല സോഷ്യലിസ്റ്റ് ആശയക്കാരായ പ്രവര്‍ത്തകര്‍. ഇവരുടെ പ്രവര്‍ത്തനം ഈ പ്രദേശത്ത് സോഷ്യലിസ്റ്റ് ആശയക്കാരായ ആളുകളെ സൃഷ്ടിക്കാനും മറ്റും വളരെയധികം സഹായകരമായിട്ടുണ്ട്.
ജാതി വ്യവസ്ഥ എല്ലാ അര്‍ത്ഥത്തിലും വ്യാപ്തിയിലും ഇവിടെ നിലനിന്നിരുന്നു. തൊട്ടുകുടായ്മയും തീണ്ടികൂടായ്മയും നിലനിന്നിരുന്ന കാലമായതിനാല്‍ ഉയര്‍ന്ന ജാതിക്കാരും തമ്പുരാക്കന്മാരും പോകുന്ന വഴിയില്‍ നിന്നും താഴ്ന്ന ജാതിക്കാര്‍മാറി നില്‍കേണ്ട അവസ്ഥയായിരുന്നു. താഴ്ന്ന ജാതികാര്‍ക്ക് ഉയര്‍ന്ന ജാതിക്കാരുടെ കിണറുകളില്‍ നിന്ന് വെള്ളമെടുക്കാന്‍ അവകാശമുണ്ടായിരുന്നില്ല.
ജന്മിത്വത്തിനും ജാതി വ്യവസ്ഥയ്ക്കുമെതിരായി പോരാട്ടങ്ങളില്‍ കര്‍ഷക പ്രസ്ഥാനം വഹിച്ച പങ്ക് മഹത്തരമാണ്. നാടാകെ ഉയര്‍ന്നു വന്ന ഈ കര്‍ഷക മുന്നേറ്റം കോട്ടയം പഞ്ചായത്തിലും അലയൊലികള്‍ സൃഷ്ടിച്ചു.
ആദ്യഘട്ടത്തില്‍ കര്‍ഷക പ്രസ്ഥാനത്തിന്‍റെയും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും പ്രവര്‍ത്തന കേന്ദ്രമായിരുന്നു കൂവ്വപ്പാടി. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒളിത്താവളവുമായി ഇത് മാറി. നീലഞ്ചേരി നാരായണന്‍നായര്‍, എന്‍.രാമന്‍, കെ.സിഅനന്തന്‍ മാസ്റ്റര്‍, കുഞ്ഞാമന്‍ ഗുമസ്ഥന്‍, ടി.കെ കുഞ്ഞിരാമന്‍ മാസ്റ്റ്ര്‍, പി.മാധവന്‍ നായര്‍ എന്നിവര്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യകാല പ്രവര്‍ത്തകരായിരുന്നു. പ്രവര്‍ത്തനുമായി ബന്ധപ്പെട്ട് ഇ.എം.എസ്, എ.കെ.ജി, സി.എച്ച്.കണാരന്‍ തുടങ്ങിയ നേതാക്കള്‍ ഇവിടെ എത്തിയിരുന്നു.
സ്വാതന്ത്രാനന്തരം 1950 ല്‍ സേലം ജയിലില്‍ നടന്ന വെടിവെപ്പ് മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന വിധത്തിലായിരുന്നു. 22 മനുഷ്യാത്മാക്കള്‍ സ്വജീവിതം സമര്‍പ്പിച്ചതില്‍ 3 പേര്‍ കോട്ടയം പഞ്ചായത്തുകാരായിരുന്നു. എന്‍ ബാലന്‍, നിലഞ്ചേരി നാരായണന്‍ നായര്‍ എന്നിവര്‍ തത്സമയം ജയലറക്കുള്ളിലും യു.വി നാരായണ മാരാര്‍ ദീര്‍ഘകാലം ദേഹത്ത് വെടിയുണ്ടയും പേറി ഏറെകാലം ജീവിച്ച ശേഷം അന്ത്യശ്വാസം വലിച്ചു.
ജന്മിത്വവും ജാതി വ്യവസ്ഥയും അവസാനിച്ചിരിക്കുകയാണ്
എങ്കിലും സാമൂഹിക അസമത്വം ഇന്നും നിലനില്‍ക്കുന്നു
എന്നുള്ളത് ഒരു വസ്തുതയാണ്.